11.06.2011

സുശ്രുതന്‍റെ നാസാസന്ധാനം Nose Repair By Sushruta

ഞാന്‍ മുന്പ് ഒരു പോസ്റ്റില്‍ എഴുതിയപോലെ സുശ്രുതനാണ് ആധുനിക ലോകത്ത് ഏറ്റവും പരിഗണന കിട്ടിയ ആയുര്‍വേദാചാര്യന്‍. അതിന്‍റെ തെളിവുകള്‍ ഇന്നും നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ പ്രയോഗികതയാണ് സമകാലീന വൈദ്യ ശാസ്ത്ര ശാഖകളില്‍ നിന്നും ധന്വന്തരി സമ്പ്രദായത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നത്. സുശ്രുതന്‍ ധന്വന്തരി സംപ്രദായത്തില്‍ പെട്ട ആയുര്‍വേദാചാര്യാനായിരുന്നു. അദ്ദേഹം ശല്യ ചികിത്സയെ അതിന്റെ ഉച്ച സ്ഥായിയില്‍ എത്തിച്ചു. ഇന്നും ഒരു അത്ഭുതമായി കരുതപ്പെടുന്നു അദ്ദേഹം വിവരിച്ചിരിക്കുന്ന നാസാ സന്ധാനം അധവാ മുറിഞ്ഞുപോയ മൂക്ക് തുന്നി ചേര്‍ക്കുന്ന രീതി. അതായത് ഇന്നത്തെ പ്ലാസ്റ്റിക് സര്‍ജെറി


11.05.2011

എല്ലാ രോഗങ്ങളും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ സാധിക്കുമോ ?


എല്ലാ രോഗങ്ങളും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ സാധിക്കുമോ ? അങ്ങനെ ചിലരൊക്കെ പറയുന്നത് കേള്‍ക്കാം. എന്നാല്‍  ആയുര്‍വേദം അങ്ങനെ പറയുന്നില്ല.ഇന്നത്തെ കാലത്ത് ആയുര്‍വേദ ചികിത്സകന് ഒരു രോഗിയെ ലഭിക്കുന്നത്. മോഡേന്‍ മെഡിസിന്‍ പ്രയോഗിച്ചു കഴിഞ്ഞു വര്‍ഷങ്ങള്‍ ചികിത്സിച്ച ശേഷമാണ്. രോഗത്തിന്റെ ആദി ഘട്ടത്തില്‍ ആയുര്‍വേദത്തിലേക്ക് വരുന്നവര്‍ വളരെ ചുരുക്കമാണ്.അത്തരം രോഗികളില്‍ മിക്കവാറും രോഗം അതിറെ അവസാന ഘട്ടത്തിലേക്ക് കടന്നിട്ടാകും എത്തുക. മിക്കവാറും ആയുര്‍വേദക്കാര്‍ക്കും അത്തരം രോഗികളെ ചികിത്സിച്ചു പേര് ദോഷങ്ങള്‍ വന്നിട്ടുണ്ട്. അവസാന ശ്രമം എന്നാ രീതിയില്‍ എത്തുന്ന രോഗിയെ പലപ്പോഴും ചികിത്സിക്കാന്‍ ചിലര്‍ തയാറാകുന്നത് സ്വന്തം ചികിത്സ ശാഖയോടുള്ള വിശ്വാസം കൊണ്ടാണ്. പലപ്പോഴും രോഗിയുടെ ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം ചികിത്സ ചെയ്യാന്‍ നിര്‍ബന്ധിതന്‍  ആകുകയും. അവസാനം രോഗം വീണ്ടും വഷളാകുമ്പോള്‍ ''ആയുര്‍വേദക്കാരന്‍ ചികിത്സിച്ചു കുളമാക്കി'' എന്ന പെരുകേള്‍ക്കേണ്ടി വരികയും ചെയുന്ന ധാരാളം ഡോക്ടര്‍മാര്‍ ഉണ്ട്. 
ഏത് അസുഖത്തിനും ഒരു സുഖ സാധ്യ അവസ്ഥയും അസാധ്യ അവസ്ഥയും ഉണ്ട്. ആയുര്‍വേദം രോഗങ്ങളെ എളുപ്പം ചികിത്സിച്ചു ഭേദമാക്കാനാകുന്നവ, ബുദ്ധിമുട്ടി ഭേദമാകുന്നവ, ഭേദമാക്കാനാകില്ലെങ്കിലും നിയന്ത്രിച്ചു നിര്ത്താവുന്നവ, ഒരിക്കലും  ഭേദമാകാത്തവ   എന്നിങ്ങനെ  നാലായി തിരിക്കുന്നു.എളുപ്പം ചികിത്സിച്ചു മാറ്റാമായിരുന്ന അസുഖം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചികിത്സിച്ചാലും പ്രയോജനം ലഭിക്കാത്ത അവസ്ഥയിലെക്കെത്തുന്നു . ആ അവസ്ഥയില്‍ ആയുര്‍വേദ ക്കാരനും നിസ്സഹായനാണ് എന്നതാണ് സത്യം. പല രോഗങ്ങളും വര്‍ഷങ്ങള്‍ കഴിഞ്ഞും ആയുര്‍വേദ ചികിത്സകൊണ്ട് നല്ല വ്യത്യാസം കാണുന്നുണ്ട്. എന്നാല്‍ അത്തരം അസുഖങ്ങളുടെ ആദ്യഖട്ടങ്ങളില്‍ ചികിത്സ കിട്ടിയിരുന്നെങ്കില്‍ പൂര്‍ണമായും ഭേദമാക്കാവുന്ന അസുഖങ്ങള്‍ ആയിരുന്നേനെ.  
ഏത് രോഗത്തിനും വേഗത്തില്‍ ചികത്സ ലഭ്യമാകുകയാണ് വേണ്ടത്, അതിനു ആയുര്‍വേദ അലോപ്പതി വ്യത്യാസങ്ങളില്ല. എതുരോഗത്തിനും ആയുര്‍വേദത്തില്‍ ചികിത്സയുണ്ട് എന്നാല്‍ രോഗത്തിന്റെ അവസ്ഥാ വിശേഷങ്ങള്‍ അനുസരിച്ചു ചികിത്സയിലും രോഗത്തിന്‍റെ സാധ്യതയിലും വ്യത്യാസങ്ങള്‍ വരും. സാധ്യത എന്നുദ്ദേശിക്കുന്നത് ചികിത്സിച്ചു ഭേദമാക്കാനുള്ള സാധ്യതയാണ്. ആയുര്‍വേദത്തില്‍ രോഗത്തിന്‍റെ ചികിത്സ സാദ്ധ്യതകള്‍ മനസിലാക്കുന്നതിനു അതിന്റെതായ മാനദണ്‍ഡങ്ങള്‍ ഉണ്ട്. അത് പ്രകാരം രോഗിയെ പരിശോധിച്ചതിനു ശേഷം മാത്രമേ അത്തരം നിര്‍ണയം നടത്താന്‍ സാധിക്കൂ .  
അസാധ്യതക്ക് കാരണം 
രോഗം മിക്കപ്പോഴും അസാധ്യമാകുന്നത് കാലപ്പഴക്കം കൊണ്ടാണ്. രോഗം  ശരീരത്തിനുള്ളില്‍ ഇരുന്ന് വളര്‍ന്നു പന്തലിച്ചു ഒരിത്തില്‍കണ്ണിയെപോലെ ശരീരത്തെ ക്ഷീണിപ്പിക്കുന്നു. ലക്ഷണങ്ങളെ അടക്കുന്ന ലാക്ഷണിക ചികിത്സ (സിംപ്ടമാറ്റിക് ട്രീറ്റ്മെന്‍റ്) പലപ്പോഴും ചെയ്യുനത് ഇതാണ്. പലപ്പോഴും രോഗ ലക്ഷണങ്ങള്‍ അടങ്ങുമ്പോള്‍ രോഗി രോഗം മാറിയതായി കരുതുന്നു. എന്നാല്‍ രോഗം ആഴത്തില്‍ വ്യാപിക്കുകയോ മറ്റൊന്നായി മാറ്റപ്പെടുകയോ ആണ് മിക്കപ്പോഴും സംഭവിക്കുന്നത്. 
ചില ശരീര പ്രകൃതിയില്‍ ചില രോഗങ്ങള്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടായി വരാറുണ്ട്. ഉദാഹരണത്തിന് വാത പ്രകൃതിക്കാരന് വാത രോഗം.
ശരീര ബലം, മാനസിക ബലം, രോഗിയുടെ  ഇച്ഛ  ശക്തി, ശരിയായ രോഗ നിര്‍ണ്ണയം എന്നിവയും ചികിത്സയെ സ്വാധീനിക്കുന്നു.

10.14.2011

അജ്ഞതയാണ്, ആയുര്‍വേദമല്ല ചൂഷണം ചെയ്യപ്പെടുന്നത്‌

ഒരു അഭിമുഖം ആണിത്. വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പാടുമായി നടന്ന മാധ്യമം വാരികയില്‍ വന്ന അഭിമുഖം. ആയുര്‍വേദ മഞ്ജരിയുടെ വായനക്കാര്‍ക്കായി ഇവിടേക്ക് കോപ്പി ചെയ്യുന്നു. ഒരു ആയുര്‍വേദ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഞാന്‍ അറിയാന്‍ ആഗ്രഹിച്ച ഒരുപാട് ചോദ്യങ്ങള്‍ക്ക് ഇതില്‍ ഉത്തരമുണ്ട്. നിത്യ ചര്‍ച്ചാ വിഷയങ്ങളില്‍ ശ്രീ തിരുമുല്‍പാട് സാര്‍ വ്യക്തമായ ഭാഷയില്‍ ഉത്തരം നല്‍കുന്നു. പല ചോദ്യങ്ങളിലും അതിശയകരമായ, അപ്രതീക്ഷിതമായ മറുപടികള്‍; എതൊരു ആധുനികനേക്കാളും ഉല്‍പ്പതിഷ്ണുവാണ് താന്‍ എന്ന് അദ്ദേഹം തെളിയിക്കുന്നു. ഏതൊരു സധാരണക്കാരനു മുന്നിലും ആയുര്‍വേദത്തെ ലളിതമായി വിവരിക്കുന്നു ഈ അപൂര്‍വവൈദ്യന്‍..

അജ്ഞതയാണ്, ആയുര്‍വേദമല്ല ചൂഷണം ചെയ്യപ്പെടുന്നത്‌
ആയുര്‍വേദത്തിന്റെ കച്ചവടം/ വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പാട്/രവിശങ്കര്‍. പി.ടി



തിരക്കുകളില്‍ ഒളിക്കുന്നവനായിരുന്നു എന്നും മലയാളി. സ്വയം മറന്ന് എന്തിനൊക്കെയോ പിറകെ ഓടിത്തളര്‍ന്ന് തിരിച്ചെത്തിയപ്പോഴാണ് ആരോഗ്യം എന്ന സംഗതി കൈമോശം വന്നതറിയുന്നത്. എന്നാല്‍ പിന്നെ അതിനു പിറകെ ആകട്ടെ ഇനിയുള്ള ഓട്ടം എന്നായി തീരുമാനം. അങ്ങനെയാണ് മരുന്നുകളുമായി മലയാളി അടുക്കുന്നത്. 2010 മേയ് മാസത്തില്‍ നവതി ആഘോഷിച്ച രാഘവന്‍ തിരുമുല്‍പാടിന്റെ ചികിത്സാ സപര്യ അറുപതു വര്‍ഷം പിന്നിട്ടു. ആയുര്‍വേദ ചികിത്സാ രംഗത്തെ അതികായന്‍ എന്ന വിശേഷണത്തിന് നിസ്സംശയം യോഗ്യന്‍.
കച്ചവടം ചെയ്യപ്പെടാത്ത ആയുസ്സിന്റെ ശാസ്ത്രം കൈയിലൊതുക്കി വൈദ്യഭൂഷണം കെ.രാഘവന്‍ തിരുമുല്‍പാട് നയം വ്യക്തമാക്കുന്നു:

ആരോഗ്യം - ആയുര്‍വേദം എങ്ങനെ നിര്‍വചിക്കുന്നു?
* ലളിതമായി പറഞ്ഞാല്‍ രോഗമില്ലാത്ത അവസ്ഥ. അതാണ് ആരോഗ്യം. 90 വയസ്സ് കഴിഞ്ഞ എനിക്ക് വാര്‍ധക്യസഹജമായ അസ്‌ക്യതകള്‍ ഉണ്ട്. വളരെ വേഗത്തിലോ ഒരുപാട് ദൂരമോ നടക്കാന്‍ കഴിയില്ല. എന്നാല്‍, പറയത്തക്ക അസുഖങ്ങളൊന്നുംതന്നെയില്ല. വാര്‍ധക്യം ഒരു രോഗമല്ല. ബാല്യം, യൗവനം എന്നതുപോലുള്ള ഒരു അവസ്ഥയാണ്. ബാല്യത്തിലും യൗവനത്തിലും വാര്‍ധക്യത്തിലും മനുഷ്യന് സ്വാഭാവികമായ ചില അസ്‌ക്യതകള്‍ അനുഭവപ്പെടാറുണ്ട്. ഇവയെ ഒഴിച്ചുനിര്‍ത്തിയാല്‍ രോഗത്തില്‍നിന്ന് മുക്തനായിരിക്കുന്ന ഒരാള്‍ ആരോഗ്യവാനാണ്. തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുംവിധത്തിലുള്ള ജീവിതം എന്നും പറയാം.
ജായന്തേ ഹേതു വൈഷമ്യ
ദ്വിഷമാ ദേഹധാതവഃ
ധാതു സാമ്യാത്‌സമാസ്‌തേഷാം
സ്വഭാവോ പരമഃ സദാ
അഗ്‌നി, ദോഷങ്ങള്‍, ധാതു, മലം, ശരീരപ്രക്രിയ എന്നിവ സമമായി സമന്വയിച്ച് എല്ലാ തരത്തിലും ശരീരത്തിന് പ്രസന്നത കൈവരുന്ന അവസ്ഥയാണ് ആരോഗ്യം.
തിരുമുല്‍പാട് പാല്‍ കുടിക്കുന്നതിന് എതിരാണെന്ന് കേട്ടിട്ടുണ്ട്?
* ലളിതമാണ് സംഗതി. സമീകൃതമെന്ന് പറയുമ്പോഴും മനുഷ്യസ്ത്രീ ഉല്‍പാദിപ്പിക്കുന്ന പാലൊഴികെ മറ്റൊരു പാലും മനുഷ്യശരീരത്തിന് ഗുണകരമല്ല. നാം കഴിക്കുന്നതെന്തും രോഗത്തെ ശമിപ്പിക്കുന്നതും ആരോഗ്യത്തെ ഉണര്‍ത്തുന്നതുമായിരിക്കണം. ആഹാരത്തിന്റെ പോഷകഗുണം മാത്രം നോക്കിയിട്ട് കാര്യമില്ല. ആയുര്‍വേദ വിധിപ്രകാരം പാല്‍ ദഹനപ്രക്രിയയോട് അനുബന്ധിച്ച അഗ്‌നിയെ മന്ദീഭവിപ്പിക്കുന്നു. പ്രകൃതിയനുസരിച്ച് ശരീരം വ്യത്യസ്ത രീതികളില്‍ പ്രതികരിക്കുന്നെന്ന് മാത്രം.
മുലപ്പാലോ?
* അത് തികച്ചും വ്യത്യസ്തമാണ്. മനുഷ്യസ്ത്രീയുടെ ശരീരം തന്റെ കുഞ്ഞിനായി ചുരത്തുന്നതാണ് മുലപ്പാല്‍. തികച്ചും സ്വാഭാവികം. ആട്ടിന്‍പാലിനോട് ശരീരം പ്രതികരിക്കുന്നതുപോലെയല്ല പശുവിന്‍പാലിനോട് പ്രതികരിക്കുന്നത്. പൂര്‍ണമായി ഹിതം, അഹിതം എന്ന വേര്‍തിരിവ് ആയുര്‍വേദത്തിലില്ല. സ്വാഭാവികമല്ലാത്തത് വര്‍ജിക്കണമെന്ന് മാത്രം. പശു, പാല്‍ അതിന്റെ കിടാവിനായി ചുരത്തുന്നതാണ്. മനുഷ്യന് ഇത് സ്വാഭാവിക ആഹാര ദ്രവ്യമല്ല. ആഹാരം ശരീരമായിതന്നെയാണ് മാറ്റപ്പെടുന്നത്. അതിന് സാധ്യമല്ലാത്തത് മലമായി പുറന്തള്ളപ്പെടുന്നു.
ഒരു പൊതുവായ കാഴ്ചപ്പാടാണ് ഇത് എന്ന് തോന്നുന്നു - ആയുര്‍വേദ ഔഷധത്തിന്റെ ബലം വളരെ പതുക്കെയാണ് പ്രത്യക്ഷപ്പെടുക. എന്നാല്‍, രോഗം സ്ഥായിയായി മാറുകയും ചെയ്യും.
* അത് പൂര്‍ണമായും ശരിയല്ല. മരുന്നിനോട് ശരീരം സ്വാഭാവികമായി പ്രതികരിക്കുന്ന സമയമാണിത്. ഒരു രോഗവും ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. പല പല ഘട്ടങ്ങളിലൂടെ കടന്നുപോയാണ് ഒരാള്‍ രോഗിയാകുന്നത്. രോഗത്തില്‍നിന്ന് ആരോഗ്യത്തിലേക്ക് തികച്ചും നാച്വറലായ തിരിച്ചുപോക്കാണ് ആയുര്‍വേദം ആവശ്യപ്പെടുന്നത്. അലോപ്പതി മരുന്നുകള്‍ രോഗത്തെ ഒരുതരത്തില്‍ പറഞ്ഞാല്‍ അടിച്ചമര്‍ത്തുകയാണ്. അതുകൊണ്ടുതന്നെ പിന്നീട് ഒരവസരത്തില്‍ രോഗം പൊട്ടിമുളക്കും. പെട്ടെന്നുള്ള രോഗശമനം തികച്ചും അസ്വാഭാവികമാണ്.
സ്വാഭാവികമാണ് രോഗശമനമെങ്കില്‍ അവിടെ മരുന്നിന്റെ സ്ഥാനം എവിടെയാണ്?
* രോഗശമനം ഒരു അനുഭവമാണ്. ആയുര്‍വേദത്തില്‍ എല്ലാം അടിസ്ഥാനമാക്കുന്നത് അനുഭവങ്ങളിലാണ്. രോഗം പിടിപെടുന്ന അവസ്ഥക്ക് സംപ്രാപ്തി എന്നാണ് പറയുന്നത്. ഇതൊരു ഘട്ടംഘട്ടമായ പ്രക്രിയയാണ്. രോഗകാരണം പലതലങ്ങളില്‍ ത്രിദോഷങ്ങളുടെ, ധാതുക്കളുടെ, ശാരീരിക പ്രക്രിയകളുടെ തലങ്ങളില്‍ വൈകല്യങ്ങളെ സൃഷ്ടിച്ചാണ് ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്. ഇതില്‍നിന്ന് ശരീരത്തിന്റെ തനത് അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിന്, രോഗപ്രക്രിയക്ക് തടസ്സം സൃഷ്ടിക്കണം. ഇതിനെ സംപ്രാപ്തി വിഘട്ടനം എന്ന് പറയുന്നു. മരുന്നുകള്‍ ഈയൊരു പ്രക്രിയക്കായി ശരീരത്തെ സജ്ജമാക്കുന്നു. സത്യത്തില്‍ ഇത്തരമൊരവസ്ഥയില്‍ വൈദ്യന്റെ സ്ഥാനവും പരിഗണിക്കപ്പെടേണ്ടതാണ്. രോഗിയും വൈദ്യനും തമ്മിലുള്ള മാനസിക അടുപ്പവും പൊരുത്തവും സംപ്രാപ്തി വിഘട്ടനം കൂടുതല്‍ ലളിതമാക്കുമെന്ന് തോന്നുന്നു.
അപ്പോള്‍ ഇവിടെ രോഗമാണോ രോഗിയാണോ ചികിത്സ ആവശ്യപ്പെടുന്നത് ?
* രോഗം ഒരു സങ്കല്‍പംമാത്രമാണ്. അതുകൊണ്ടുതന്നെ രോഗിയെ ചികിത്സിക്കാനേ സാധിക്കുകയുള്ളൂ. രോഗിയെ ചികിത്സിച്ചാല്‍ രോഗം മാറുന്നു. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും പ്രകൃതിപരവുമായ സവിശേഷതകള്‍ക്ക് അനുസൃതമായാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക. രോഗിയില്‍നിന്ന് രോഗത്തെ പറിച്ചുമാറ്റുകയല്ല, മറിച്ച് അയാളെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്. ഒരാളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ക്കനുസൃതമായിരിക്കണം രോഗചികിത്സ. ആയുര്‍വേദം അതുകൊണ്ടുതന്നെ വ്യക്തിയിലധിഷ്ഠിതമാണ്. വാതപ്രകൃതിയുള്ളവര്‍, പിത്തപ്രകൃതിയുള്ളവര്‍, കഫപ്രകൃതിയുള്ളവര്‍ എന്നൊക്കെ കേട്ടിട്ടില്ലേ. ത്രിദോഷങ്ങളെ ശാരീരിക പ്രകൃതിക്കനുസരിച്ച് ഒരു സന്തുലനത്തില്‍ എത്തിക്കുകയാണ് ആയുര്‍വേദ ചികിത്സയുടെ ലക്ഷ്യം.
തിരുമുല്‍പാട് പറഞ്ഞതനുസരിച്ചാണെങ്കില്‍ ഈ ത്രിദോഷങ്ങളെ 'ദോഷം' എന്നു വിശേഷിപ്പിക്കാമോ?
* അത് ശരിയല്ല, അതൊരു സാങ്കേതിക പ്രയോഗം മാത്രമാണ്. ത്രിദോഷങ്ങള്‍ എന്നു വിളിക്കുന്ന വാത-പിത്ത-കഫങ്ങളില്‍ അധിഷ്ഠിതമാണ് ശരീരം. അവയെ ശരിക്ക് ദോഷങ്ങളെന്ന് വിളിക്കാന്‍ പാടില്ലാത്തതാണ്. അവക്ക് ഫിസിയോളജിക്കല്‍ ഫങ്ഷന്‍സുമുണ്ടല്ലോ. എന്നാല്‍, ഈ മൂന്നിന്റെയും തുലനാവസ്ഥക്ക് കോട്ടം സംഭവിച്ചാല്‍ അത് രോഗകാരണമാകും എന്നതിനാലാണ് ദോഷങ്ങള്‍ എന്ന് അറിയപ്പെടുന്നത്.
അലോപ്പതിയെ അപേക്ഷിച്ച്, ശമനത്തിന് കാലതാമസമുണ്ടെങ്കിലും ആയുര്‍വേദ ചികിത്സയുടെ പ്രധാന ആകര്‍ഷണം പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്ന വിശ്വാസമാണല്ലോ. ഇത് എത്രകണ്ട് ശരിയാണ്?
* പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതായി ലോകത്തില്‍ ഒന്നുമില്ല. ഹിതത്തിന് ഹിതവും അഹിതത്തിന് അഹിതവുമാണ് പ്രതിഫലം. പ്രകൃതിദത്തമായതിനാല്‍ ആയുര്‍വേദ ചികിത്സക്ക് മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറവാണ്. എന്നാല്‍, തീരെ ഇല്ലെന്നല്ല അര്‍ഥം. കൃത്യമായി ഹിത ഔഷധം സേവിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ പരിഗണനീയമല്ലാത്തവിധം കുറച്ചെടുക്കാനാകും. ഒരു പടക്കം പൊട്ടിക്കുമ്പോള്‍ ശബ്ദവും വെളിച്ചവും പുകയും ഉണ്ടാകാറുണ്ട്. എന്നാല്‍, ശബ്ദം കുറഞ്ഞ് വെളിച്ചവും പുകയും കൂടിയാല്‍ അതൊരു പാര്‍ശ്വഫലമാണ്.
പാര്‍ശ്വഫലങ്ങള്‍ക്ക് മുകളില്‍ പൂര്‍ണനിയന്ത്രണമില്ലെന്നാണോ?
* ഞാന്‍ മുമ്പ് പറഞ്ഞിരുന്നു- വ്യക്തിയാണ് പ്രധാനം. വ്യക്തികള്‍ക്ക് അനുസരിച്ച് പാര്‍ശ്വഫലങ്ങള്‍ മാറാം. ഇവയെ പരമാവധി കുറച്ചുകൊണ്ടുവരുന്നതിനാണ് പഥ്യം നിഷ്‌കര്‍ഷിക്കുന്നത്. പിന്നെ മറ്റൊന്ന്, രോഗിക്ക് അനുസൃതമായ ചികില്‍സയാണ്. ചേര്‍ക്കുരു എന്ന ഔഷധം പിത്തപ്രകൃതിക്കാരില്‍ തൊലിപ്പുറമെ അസ്വസ്ഥതകള്‍ക്കിടയാകാറുണ്ട്. ഇത് ആദ്യമേ തിരിച്ചറിഞ്ഞാവണം തുടര്‍ചികിത്സ. ചികിത്സകന്റെ കാഴ്ചപ്പാട് ഇവിടെ പ്രധാനമാണ്.
പഥ്യം രോഗശമനത്തിനുള്ള മാര്‍ഗം
മാത്രമാണോ?
* പഥ്യം എന്നാല്‍ ഹിതം എന്നാണ് അര്‍ഥം. ശരീരത്തിന് യോജിച്ചത്, ചികിത്സക്ക് യോജിച്ചത്, രോഗശമനത്തിന് യോജിച്ചത് എന്നൊക്കെ പറയാം.
''പഥ്യം പഥോന പേതം സ്യാത്.''
ആരോഗ്യത്തിലേക്കുള്ള വഴിക്ക് യോജിച്ചത് എന്തോ അതെല്ലാം പഥ്യമാണ്. രോഗശമനം ഉദ്ദേശ്യം മാത്രമാണ്. മറ്റൊരു ശ്ലോകമുണ്ട്:
''വിനാപി ഭേഷ ജൈര്‍ വ്യാധി
പഥ്യാദേവ നിവര്‍ത്തതേ
നതു പഥ്യ വിഹീനസ്യ
ഭേഷ ജാനാം ശതൈരവി.''
മരുന്നില്ലെങ്കിലും രോഗം
പഥ്യംകൊണ്ടേ ശമിച്ചിടും
പഥ്യമില്ലെങ്കില്‍ മാറില്ല
നൂറുനൂറൗഷധങ്ങളാല്‍.
വിധിക്കപ്പെട്ട ചെറിയ ചികിത്സകൊണ്ട് രോഗം ഭേദമാകണമെങ്കില്‍ നിഷ്‌കര്‍ഷിക്കപ്പെട്ട പഥ്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് സാരം. പഥ്യത്തില്‍ ഉറച്ച ഒരു ജീവിതരീതി തുടരുകയാണെങ്കില്‍ രോഗാതുരതയില്‍നിന്ന് അകന്നുനില്‍ക്കാം.
ഒരുപക്ഷേ ഇത്തരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ചിട്ടകളല്ലേ ഒരു വിഭാഗത്തെ ഈ ചികിത്സാരീതിയില്‍നിന്ന് അകറ്റുന്നത്?
* ഇത് മറ്റൊരു തെറ്റായ കാഴ്ചപ്പാടാണ്. ആയുര്‍വേദം യഥാര്‍ഥത്തില്‍ ഫ്‌ളക്‌സിബിളാണ്. മുമ്പ് ഉദ്ധരിച്ച ശ്ലോകത്തിന് തുടര്‍ച്ചയുണ്ട്:
''പഥ്യം പഥോന പേതം സ്യാത്
യച്ചോക്തം മനസഃപ്രിയം.''
ആരോഗ്യത്തിലേക്കുള്ള വഴിയില്‍നിന്ന് വിട്ടുമാറാത്തതും അതോടൊപ്പം രോഗിയുടെ മനസ്സിന് ഇണങ്ങുന്നതുമാകണം ചികിത്സാവിധി എന്നര്‍ഥം. ഇതൊരു ചെറിയ വിട്ടുവീഴ്ചയാണ്. ഉദാഹരണത്തിന്, കഫപ്രകൃതിക്കാരനായ ഒരാളെ ചികിത്സിക്കുമ്പോള്‍ പഴവര്‍ഗങ്ങള്‍ കഴിക്കരുതെന്ന് നിഷ്‌കര്‍ഷിക്കാം. എന്നാല്‍, രോഗിക്ക് പഴവര്‍ഗങ്ങള്‍ കഴിച്ചേ തീരൂ എന്നാണെങ്കില്‍ നമുക്ക് അദ്ദേഹത്തിന്റെ ഹിതമനുസരിച്ച് ചെറിയ വിട്ടുവീഴ്ചകള്‍ വേണ്ടിവരും. കഫപ്രകൃതിയെ ദോഷമായി ബാധിക്കാത്ത പേരക്ക കഴിക്കാന്‍ അനുവാദം നല്‍കിയാണ് സാധാരണ ഇത്തരം ബുദ്ധിമുട്ടുകളെ തരണംചെയ്യുക. ശരീരത്തിനെന്നപോലെ മനസ്സിനും രോഗമുക്തിയില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്.
ആയുര്‍വേദത്തിന്റെ വിശ്വാസ്യതയെ കൂട്ടുപിടിച്ചാണല്ലോ മുസ്‌ലിപവര്‍ എക്‌സ്ട്രാ പോലുള്ള ലൈംഗിക ഉത്തേജന മരുന്നുകളും മറ്റ് സൗന്ദര്യ വര്‍ധകങ്ങളും വിപണി കീഴടക്കുന്നത്?
* നമ്മുടെ നാട്ടില്‍ ഉദയംചെയ്തതാണെങ്കിലും നമ്മളില്‍ പലര്‍ക്കും ആയുര്‍വേദത്തിന്റെ അടിസ്ഥാന ജ്ഞാനം പോലുമില്ല. ചികിത്സാ രീതികളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും നമുക്ക് പ്രാഥമികമായ ഒരു അറിവ് അത്യാവശ്യമാണ്. ഈ അല്‍പജ്ഞാനത്തെയാണ് മരുന്നുകച്ചവടക്കാര്‍ സത്യത്തില്‍ ചൂഷണം ചെയ്യുന്നത്. അല്ലാതെ ആയുര്‍വേദത്തെയല്ല.
ഇത്തരത്തിലുള്ള മരുന്നുകമ്പനിക്കാര്‍ വാഗ്ദാനം ചെയ്യുന്ന ഗുണഫലങ്ങള്‍ യഥാര്‍ഥത്തില്‍ ആയുര്‍വേദത്തില്‍ അധിഷ്ഠിതമാണോ?
* വ്യക്തതയില്ലായ്മയാണ് എല്ലാത്തിനും കാരണം. ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം നിയന്ത്രിക്കാനുള്ള നടപടികള്‍ വളരെ ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ വ്യാപകമായി വിറ്റഴിയുന്ന മരുന്നുകള്‍ എന്താണെന്നോ അതിന്റെ ചേരുവകകള്‍ ഏതാണെന്നോ ഇനി അത് ആയുര്‍വേദ മരുന്നുതന്നെയാണെന്നോ വ്യക്തമായി അറിയില്ല.
''സത്യനൃതം തു വാണിജ്യം.''
പൂര്‍ണമായും ധര്‍മത്തില്‍ അധിഷ്ഠിതമായ ഒരു കച്ചവടവുമില്ല. ഇതൊക്കെക്കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മരുന്നുനിര്‍മാണം നിര്‍ത്തിയത്. വിധിപ്രകാരം നിശ്ചിതഅളവില്‍ മാത്രമേ മരുന്ന് നിര്‍മിക്കാന്‍ പാടുള്ളൂ. വാണിജ്യകാര്യത്തിന് ഭീമമായ അളവില്‍ ഔഷധം ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ ഗുണത്തില്‍ കാര്യമായ കിഴിവുണ്ടാകും. രോഗിക്ക് വൈദ്യന്‍തന്നെ മരുന്ന് നിര്‍മിച്ച് നല്‍കുന്ന ഒരു ചിട്ട പണ്ടുണ്ടായിരുന്നു. ഓരോ രോഗിക്കും ആവശ്യമായ അളവില്‍ മാത്രമാണ് അപ്പോള്‍ മരുന്ന് ഉല്‍പാദിപ്പിക്കപ്പെടുക.
ഇന്ന് വിപണിയില്‍ കാണുംവിധത്തിലുള്ള ലൈംഗിക ഉത്തേജകങ്ങളെക്കുറിച്ച് ആയുര്‍വേദത്തില്‍ എവിടെയെങ്കിലും പരാമര്‍ശിച്ചിട്ടുണ്ടോ?
* വാജീകരണം, ആയുര്‍വേദ ചികിത്സയിലെ സുപ്രധാന വിഭാഗമാണ്. ലൈംഗികമായ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. എട്ട് തരത്തിലുള്ള ശുക്ലദോഷം, ധ്വരഭംഗം തുടങ്ങിയവ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചില രോഗാവസ്ഥകളാണ്. ഇവക്കെല്ലാം വ്യക്തമായ ചികിത്സാ ശൈലികളുമുണ്ട്. എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്, വിപണിയില്‍ ലഭ്യമാകുന്ന ഉത്തേജക ഔഷധങ്ങളുടെ മുഖ്യ കൂട്ടില്‍ നിലപ്പനയുടെ കുടുംബത്തില്‍പ്പെട്ട ഒരു ഔഷധം ചേര്‍ക്കുന്നുണ്ട്. ഇതിനെപ്പറ്റി ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെങ്കിലും ഇന്ന് കാണുന്നതുപോലുള്ള ഒരു ഉപയോഗക്രമം എങ്ങും പരാമര്‍ശിച്ചുകണ്ടിട്ടില്ല. ഇനി അതിന് ലൈംഗിക ഉത്തേജന ഗുണങ്ങള്‍ ഉണ്ടോ എന്നറിയുന്നതിന് വ്യക്തമായ പരിശോധനാക്രമം ആവശ്യമാണ്.
ആയുര്‍വേദത്തിന്റെ പേരില്‍ പുറത്തിറങ്ങുന്ന ഇത്തരം മരുന്നുകളുടെ പരസ്യത്തില്‍തന്നെ ചികിത്സാക്രമം സൂചിപ്പിക്കാറുണ്ട്. എല്ലാ രോഗികള്‍ക്കും ഒരു മരുന്നെന്ന ഈ രീതി അടിസ്ഥാന ആയുര്‍വേദ പ്രമാണത്തിന് വിരുദ്ധമല്ലേ?
* അതെ. ഹേതുവിപരീതമാണ് ആയുര്‍വേദ ചികിത്സാരീതി. രോഗകാരണങ്ങളെയാണ് പരിഗണിക്കുന്നത്. ചെറിയ പനി വന്നാല്‍ പാരസെറ്റാമോള്‍ കഴിക്കുന്നതുപോലെയുള്ള ഇടപാട് പലപ്പോഴും ആയുര്‍വേദത്തില്‍ സാധ്യമല്ല. നമ്മള്‍ മുമ്പ് ചര്‍ച്ച ചെയ്തതുപോലെ വ്യക്തിപരമാണ് ആയുര്‍വേദ ചികിത്സ. വേദവിധി പ്രകാരം സ്വതന്ത്രവ്യാധി, പരതന്ത്രവ്യാധി എന്നിങ്ങനെ രണ്ട് വേര്‍തിരിവുകളുണ്ട്. മൂലരോഗത്തെ സ്വതന്ത്രമെന്നും അതിനോടനുബന്ധിച്ചതിനെ പരതന്ത്രമെന്നും പറയാം. പ്രമേഹബാധിതനായ ഒരാള്‍ക്ക് ലൈംഗികപ്രശ്‌നങ്ങള്‍ പ്രകടമാകാനിടയുണ്ട്. ഇവിടെ പ്രമേഹത്തിനെയാണ് ചികില്‍സിക്കേണ്ടത്. മൂലവ്യാധിയെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ അനുബന്ധവ്യാധിയെ ചികിത്സിക്കാറുള്ളൂ. കൂടാതെ, വൈദ്യനിര്‍ദേശം ഇല്ലാതെയുള്ള ചികില്‍സാരീതി ആയുര്‍വേദത്തില്‍ ശാസനീയമല്ല. ഈ അവസരത്തിലാണ് വിപണിയില്‍ വൈദ്യനെ ഒഴിവാക്കി പരസ്യപ്പെടുന്ന ഔഷധങ്ങള്‍ അപകടകരമാകുന്നത്. വ്യക്തിയുടെ പ്രായം, ലിംഗം, ദേശം എന്നിവവരെ ഔഷധനിര്‍മാണത്തെ സ്വാധീനിക്കുന്നുണ്ട്. ഒരേ രോഗലക്ഷണത്തിന് ഒരു മരുന്നെന്ന രീതി തികച്ചും തെറ്റാണ്. കഠിനമായി തൊഴിലെടുക്കുന്ന ഒരാള്‍ക്ക് സന്ധിയില്‍ നീര് വരുന്നതും കാര്യമായി ദേഹമനങ്ങാത്ത ഒരാള്‍ക്ക് നീര് വരുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പ്രഥമദൃഷ്ടിയില്‍ രോഗലക്ഷണം സമാനമാണെങ്കിലും അതിന്റെ മൂലവ്യാധി മറ്റൊന്നാവാനാണ് സാധ്യത. നിരവധി കാര്യകാരണങ്ങള്‍ പരിഗണിച്ചാണ് ആയുര്‍വേദത്തില്‍ രോഗനിര്‍ണയം നടത്തപ്പെടേണ്ടത്.
ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതല്ലേ?
* വി.എം.സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ പരസ്യങ്ങളുടെ പുറത്ത് നിയന്ത്രണംകൊണ്ടുവന്നിരുന്നു. പക്ഷേ, പിന്നീടൊന്നും തുടരാനായില്ല. ലവണതൈലങ്ങള്‍പോലുള്ളത് തികച്ചും ആയുര്‍വേദമാണോയെന്ന് ആധികാരികമായി പരിശോധന നടത്താനുള്ള ചിട്ടവട്ടംപോലും നമുക്കില്ല. ലവണതൈലങ്ങളില്‍ ചേര്‍ക്കുന്ന ഇന്തുപ്പ് നീര് കുറക്കുമെന്നത് ശരിയാണ്. ഇത്തരത്തിലുള്ള മരുന്നിനെപ്പറ്റിയും കൊഴുപ്പിനെ ഉരുക്കിക്കളയുമെന്നതിനെപ്പറ്റിയും ഗ്രന്ഥങ്ങളില്‍ എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അപഥ്യത്തിന് പഥ്യമാണ് മരുന്ന്. ദീര്‍ഘകാലത്തെ ചിട്ടയില്ലാത്ത ജീവിതത്തിന്റെ ഫലമാണ് ഭൂരിഭാഗം രോഗങ്ങളും. ഒരു തൈലം തേച്ചാല്‍ തടി കുറയുമെന്നോ, എണ്ണ തേച്ചാല്‍ മുടി കിളിര്‍ക്കുമെന്നോ കേട്ട് ഇറങ്ങിപ്പുറപ്പെടാതെ ചിട്ടയായ പഥ്യത്തില്‍ ശരിയായ ചികിത്സ നേടുകയാണ് വേണ്ടത്.
പച്ചമരുന്നുകള്‍ അപ്രത്യക്ഷമാകുന്നു
* ഇപ്പോള്‍ ചുറ്റുവട്ടത്ത് മരുന്നുകള്‍ കുറവാണ്. ഭാരതത്തിലുയര്‍ന്നുവന്ന വൈദ്യശാഖക്കുവേണ്ടി പുറംനാടുകളില്‍നിന്ന് മരുന്നുകള്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നു. കുത്തക കമ്പനികളുടെ കൈയില്‍ മാത്രമേ ആവശ്യത്തിന് മരുന്നുള്ളൂ എന്ന അവസ്ഥയാണ്. ആയുര്‍വേദം വാണിജ്യവത്കരിക്കപ്പെടുകയാണല്ലോ. പണ്ടുകാലത്ത് മരുന്നുപറിക്കാര്‍ എന്ന വിഭാഗംതന്നെയുണ്ടായിരുന്നു. വൈദ്യനുവേണ്ടി മരുന്നുശേഖരണമായിരുന്നു തൊഴില്‍. ഒരുപക്ഷേ, വൈദ്യനെക്കാളും പച്ചമരുന്നുകളെക്കുറിച്ച് ഇവര്‍ക്കായിരിക്കും ധാരണ. മരുന്ന് ലഭ്യമാകുന്ന പ്രദേശങ്ങള്‍, അവയുടെ തരംതിരിവുകള്‍, വിഷാംശമുള്ള മരുന്നുകള്‍ തുടങ്ങി സകല കാര്യവും ഇവര്‍ക്ക് ഹൃദിസ്ഥമായിരുന്നു. എത്‌നോ ബോട്ടണിസ്റ്റ് (ethno botanist) എന്നുവിളിക്കാം.
മരുന്നുചെടികള്‍ ടിഷ്യൂകള്‍ച്ചര്‍ മുഖേന കൃത്രിമപരിസ്ഥിതിയില്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. കഷായം കഷായ ഗുളികകളായി. ഇത്തരം മാറ്റങ്ങളെ ആയുര്‍വേദം എങ്ങനെ സ്വീകരിക്കുന്നു?
* ആയുര്‍വേദ ഗ്രന്ഥങ്ങളെ പ്രതിസംസ്‌കരിക്കുന്ന സമ്പ്രദായം അതിന്റെ നല്ല കാലത്തുണ്ടായിരുന്നു. ഇന്ന് ലഭിക്കുന്ന ചരകം, അഗ്‌നിവേശകൃതമായ തന്ത്രത്തെ ചരകന്‍ പ്രതിസംസ്‌കരിച്ചതാണ്.
''സംസ്‌കര്‍താ കുരുതേ തന്ത്രം
പുരാണം ച പുനര്‍ന്നവം.''
പുരാണതന്ത്രത്തെ ആധുനികമാക്കുകയാണ് സംസ്‌കരണംകൊണ്ടുദ്ദേശിക്കുന്നത്. മുമ്പ് പറഞ്ഞിരുന്നല്ലോ, ആയുര്‍വേദം ഫ്‌ളക്‌സിബിള്‍ ആണെന്ന്. കാലാനുസൃതമായ മാറ്റങ്ങളെല്ലാം അത് സ്വീകരിച്ചുപോന്നിട്ടുണ്ട്. സ്വാഭാവിക പരിവര്‍ത്തനങ്ങളാണവ. മരുന്നുചെടികളുടെ ദൗര്‍ലഭ്യം ടിഷ്യൂകള്‍ച്ചര്‍ മുഖേന പരിഹരിക്കാമെങ്കില്‍ അത് നല്ലതുതന്നെ. തിരക്കുപിടിച്ച ഇക്കാലത്ത് വെള്ളം തിളപ്പിച്ച് കഷായം കുടിക്കാന്‍ പലര്‍ക്കും സമയം കാണില്ല. അതിനുള്ള ബദലായാണ് കഷായഗുളികകള്‍ അവതരിച്ചത്. ചില പോരായ്മകള്‍ ഉണ്ടാകാം. എന്നാല്‍, കാലത്തിനനുസരിച്ച് മാറ്റം അനിവാര്യമാണ്. പണ്ട് മണ്‍കൂജകളില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പിന്നെ ചില്ലുകുപ്പിയിലേക്കും തുടര്‍ന്ന് പ്ലാസ്റ്റിക് കുപ്പിയിലേക്കും മാറ്റപ്പെട്ടില്ലേ. ഗ്രന്ഥത്തില്‍ പറയുംപ്രകാരമാണെങ്കില്‍ അത് സൂക്ഷിക്കേണ്ടത് സ്വര്‍ണത്തിന്റെയോ ചെമ്പിന്റെയോ പാത്രത്തിലാണ്. പ്രായോഗികതയാണിവിടെ വിഷയം.
പലപ്പോഴും അലോപ്പതിക്ക് പിറകിലാകാറില്ലേ ആയുര്‍വേദത്തിന്റെ സ്ഥാനം?
* ശരിയാണ്. ഗവേഷണമില്ലായ്മയാണ് ആയുര്‍വേദത്തിന്റെ പോരായ്മ. അതുകൊണ്ടുതന്നെ ആയുര്‍വേദത്തെ ഒരു പൂര്‍ണ ശാസ്ത്രശാഖയായി പരിഗണിക്കുന്നില്ല. അനസ്‌തേഷ്യയുടെയും ശസ്ത്രക്രിയയുടെയും അഭാവം ഒരു പ്രധാന അപര്യാപ്തതയാണ്. അലോപ്പതി കുതിച്ചുചാട്ടം നടത്തിയത് അനസ്‌തേഷ്യയുടെ സഹായത്തോടെയാണ്. ആയുര്‍വേദത്തില്‍ ശസ്ത്രക്രിയാരീതികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും അവ കാലത്തെ അതിജീവിച്ചില്ല. അനസ്‌തേഷ്യയുടെ അഭാവംതന്നെയാണ് പ്രധാനം. രസതന്ത്ര ശാസ്ത്രശാഖക്ക് പാശ്ചാത്യരാജ്യങ്ങളിലുണ്ടായ വികാസം ഇന്ത്യയില്‍ സംഭവിച്ചില്ല. ബുദ്ധമതത്തിന്റെ സ്വാധീനവും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയ ബുദ്ധ ആചാരപ്രകാരം ഹിംസയാണ്. അതുകൊണ്ടുതന്നെ അവര്‍ അതിനെതിരായി. എന്നാല്‍, കുറച്ചിടെയായി ഭഗന്ദരം, അര്‍ശസ്സ് തുടങ്ങിയ രോഗങ്ങള്‍ക്കായി ആയുര്‍വേദവിധിപ്രകാരം ശസ്ത്രക്രിയകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ആയുര്‍വേദത്തിന്റെ നിലനില്‍പില്‍ തിരുമുല്‍പാടിന് ആശങ്കയുണ്ടോ ?
* ഒട്ടുമില്ല.
കേരളവും ആയുര്‍വേദവും
* high morbidity - low mortality എന്നതാണ് കേരളത്തിന്റെ സ്ഥിതി. മരണനിരക്ക് കാര്യമായി കുറയുന്നു. എന്നാല്‍, രോഗാതുരത ക്രമാതീതമായി വര്‍ധിക്കുന്നു. വിവിധ തരത്തിലുള്ള പുതിയ രോഗങ്ങളുടെ ഉദ്ഭവം ഇതിന്റെ ഒരു ലക്ഷണമാണ്. ജീവിതശൈലിയില്‍ വന്ന മാറ്റവും കാരണമാകാം. ആയുര്‍വേദത്തെ കച്ചവടമാക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുണ്ടായ ഒരു ഗുണം വിദ്യാഭ്യാസരംഗത്താണ്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ആയുര്‍വേദ കോഴ്‌സിന് പ്രവേശനം ലഭിച്ചാല്‍ പോലും ആര്‍ക്കും ചേരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് ലക്ഷങ്ങള്‍ നല്‍കി ആയുര്‍വേദം പഠിക്കാന്‍ കുട്ടികള്‍ തയാറാണ്. പണത്തിന്റെ പേരിലായാലും ആയുര്‍വേദം പഠനവിധേയമാകുന്നു. അതും നല്ലതുതന്നെ.

10.13.2011

വ്യാജ ഔഷധ സസ്യങ്ങളെ തിരിച്ചറിയുക.





ആരോഗ്യ മാസികയില്‍ വന്നത്. കടപ്പാട്- റാം മനോഹര്‍ സാറിനോട് 

8.22.2011

ആയുര്‍വേദത്തിനു തമിഴ്നാട്ടില്‍ ശുദ്ധി കലശം അഥവാ കൊല്ലാനായുള്ള കുളിപ്പിക്കല്‍

തീരുമാനം തമിഴ്നാട് സര്‍ക്കാരിന്‍റേതാണെങ്കിലും പറയാതെ വയ്യ ആയുര്‍വേദ ബാച്ച്ലര്‍ കോഴ്സില്‍ നിന്നും ആധുനിക ശാസ്ത്ര വിഷയങ്ങള്‍  നീക്കം ചെയ്തുകൊണ്ട് തമിഴ് നാട്ടിലെ മെഡിക്കല്‍ സര്‍വകലാശാല അധിപന്‍ ഉത്തരവിറക്കി. നിസാരമെന്നും നിര്‍ദ്ദോഷകരമെന്നും കേള്‍ക്കുന്നവര്‍ക്ക് തോന്നാമെങ്കിലും പടിപടിയായി ആയുര്‍വേദത്തിന്‍റെ ആയുസ്സറക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.
                  ആയുര്‍വേദക്കാരെന്തിനാണ് അലോപ്പതിയൊക്കെ പഠിക്കുന്നത് എന്ന് വിചാരിക്കുന്നവര്‍ ഉണ്ടാകാം. ആയുര്‍വേദ ചികിത്സകരില്‍ തന്നെ അധുനികശാസ്ത്രം പഠിക്കുന്നതാണ് ആയുര്‍വേദം വളരാത്തതിന് കാരണം എന്ന് കരുതുന്നവരും ഉണ്ട്. ഇന്നത്തെ ആയുര്‍വേദ പഠനം ഒരുപാട് മാറ്റങ്ങള്‍ക്കുശേഷമാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഡിഗ്രികളും ഒരുപാട് മാറി വന്നു. രാജാക്കന്മാരുടെ കാലം മുതല്‍ തന്നെ ഭാരതത്തില്‍ ആയുര്‍വേദ കൊഴ്സുകള്‍ നിലവിലുണ്ടായിരുന്നു. അത്തരം പഠശാലകളിലെ പഠനവും വ്യത്യസ്ത രീതിയികളിലായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി എകീകൃത പഠനക്രമം ആയുര്‍വേദത്തിനു വന്നത് സെന്‍ട്രല്‍ കൗണ്സിലിന്‍റെ വരവോടുകൂടിയാണ്.സി.സി.ഐ.എം നിശ്ചയിക്കുന്ന സിലബസ് ആണ് ഭാരതമൊട്ടകെയുള്ള സര്‍വകലാശാലകള്‍ പഠിപ്പിക്കുന്നത്.
        അതിനു ശേഷവും പലതവണ ആയുര്‍വേദ സിലബസ് മാറുകയും കോഴ്സിനു തന്നെ രൂപമാറ്റങ്ങളും സംഭവിച്ചാണ് ഇന്നു കാണുന്ന ബി.എ.എം.ഏസ് വന്നത്. മാറ്റങ്ങള്‍ ഇപ്പൊഴും തുടരുന്നു. എല്ലാ മാറ്റങ്ങളും നന്മയിലേക്കു തന്നെ ആയിരുന്നു എന്നാണ് ഇതുവരെയുള്ള ആയുര്‍വേദ ചികിത്സകരുടെ ചരിത്രം തെളിയിക്കുന്നത്. കേരളത്തിലുള്‍പ്പെടെ പ്രഗല്‍ഭരായ ധാരാളം ആയുര്‍വേദ ചികിത്സകര്‍ ഇന്നുണ്ട്. അവരില്‍ വൈദ്യ പാരമ്പര്യമുള്ളവരും ഇല്ലാത്തവരും ഉള്‍പ്പെടുന്നു.
ആയുര്‍വേദക്കാരെന്തിന് മോഡേണ്‍ പഠിക്കണം.
ആയുര്‍വേദ ചികിത്സ തീര്‍ച്ചയായും ആയുര്‍വേദ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. എന്നാല്‍ സമകാലിക ശാസ്ത്ര വിഷയങ്ങളിലുള്ള അറിവ് ഒരു ചികിത്സകന് ഒഴിച്ചുകൂടാനാകാത്തതാണ്. ജീവനുള്ള മനുഷ്യശരീരമാണ് അയാളുടെ പ്രവര്‍ത്തിമണ്ഡലം എന്നതാണ് പ്രധാന കാരണം. രോഗനിര്‍ണയത്തിനായി സമകാലികമായ എല്ലാ അറിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. രോഗങ്ങള്‍ പലരൂപത്തില്‍ ഭാവത്തില്‍ വരുന്നു. കൃത്യമായ രോഗനിര്‍ണയം രോഗശാന്തിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണ്. 
പ്രൊക്ടോസ്കോപ്
                    രോഗം നിര്‍ണ്ണയിക്കാന്‍ ഏതുമാര്‍ഗവും വൈദ്യനു സ്വീകരിക്കാം. രോഗം നിര്‍ണ്ണയിക്കുക എന്നതാണ് പ്രധാനം. അതൊരു ചെറിയ കാര്യമല്ല. "രോഗമാദൗ പരീക്ഷേത് തദനന്തരമൗഷധം" രോഗം ആദ്യം നിര്‍ണ്ണയിക്കണം എന്നിട്ടാണ് മരുന്ന് നല്‍കേണ്ടത് എന്ന് ആചാര്യന്‍ പറയുന്നു. ഇന്ന രീതിയില്‍ മാത്രമേ രോഗം കണ്ടെത്താവു എന്ന് ആരും പറയുന്നില്ല. ധാരാളം രോഗ രോഗീ പരീക്ഷാവിധികള്‍ അവര്‍ പറയുന്നുണ്ടെന്കിലും, ഉദാഹരണത്തിന് ’അഷ്ടസ്ഥാന പരീക്ഷ’ എട്ട് ശരീരഭാഗങ്ങളുടെ പരിശോധനയാണ്. ഈ എട്ട് പരിശോധനകള്‍ എട്ട് രീതിയില്‍ ശരീരത്തെ മനസിലാക്കലാണ്. ഏട്ട് കോണുകളിലൂടെയുള്ള നോക്കിക്കാണലാണ്. രോഗിയുടെ നാടി, മൂത്രം, മലം, നാക്ക്, ശബ്ദം, സ്പര്‍ശം, കണ്ണ്, ആകൃതി (വിവിധ ശാരീരാവയവങ്ങളുടെ രൂപമാറ്റം) ഇവ പരിശോധിച്ചാണ് രോഗനിര്‍ണ്ണയം ചെയ്യേണ്ടത് എന്ന് പറയുന്നു.
             രോഗനിര്‍ണ്ണയത്തിനായി ധാരാളം വിധികള്‍ ഇനിയും പൊതുവായും അതാത് രോഗങ്ങളുടെ പ്രകരണത്തിലും പറയുന്നുണ്ട്. രോഗനിര്‍ണ്ണയത്തിനായി അവര്‍ സ്വീകരിച്ചിരുന്ന വഴികള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. രോഗിയുടെ പതിവ് വിസര്‍ജ്യസ്ഥലങ്ങളില്‍ ഉറുമ്പ് മുതലായ മധുരം ഇഷ്ടപ്പെടുന്ന പ്രാണികളുടെ സാനിധ്യം അയാള്‍ പ്രമേഹരോഗിയാണ് എന്ന തെളിവ് നല്‍കുന്നു. രോഗനിര്‍ണ്ണയത്തില്‍ മാത്രമല്ല മരണാസന്നനായ രോഗിയുടെ ജീവിതകാലം നിര്‍ണ്ണയിക്കുന്ന അരിഷ്ട ലക്ഷണങ്ങള്‍ പറയുന്ന സന്ദര്‍ഭത്തിലും ഇതേ മതിരിയുള്ള അറിവുകളുടെ പ്രയോഗങ്ങളുണ്ട്. രോഗിയുടെ ഗന്ധ വ്യത്യാസം, ശബ്ദവ്യത്യാസം, തൊട്ടും കണ്ടുമുള്ള പരിശോധനകള്‍ എന്നിവ നടത്തി രോഗ നിര്‍ണ്ണയം ചെയ്യുമായിരുന്നു.
ആര്‍ശോ യന്ത്രം.
                അചാര്യന്‍മാര്‍ അവരുടെ കാലത്ത് ഉപയോഗിക്കുവാന്‍ പറ്റുമായിരുന്ന ഏത് ആധുനിക സാങ്കേതിക വിദ്യയും അവര്‍ ഉപയോഗിച്ചിരുന്നു. സുശ്രുത സംഹിതയില്‍ രോഗദര്‍ശനാര്‍ത്ഥം (രോഗഭാഗം നേരിട്ട്കാണുവാന്‍) നാഡി യന്ത്രങ്ങള്‍ (കുഴല്‍ രൂപത്തിലുള്ള ഉപകരണങ്ങള്‍) ഉപയോഗിക്കുന്നതിന്‍റെ വിവരണങ്ങളുണ്ട്. മലദ്വാരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അര്‍ശസുകളെ കാണുവാന്‍ ഉപയോഗിച്ചിരുന്ന ആര്‍ശോ യന്ത്രം. അതേ അര്‍ശോ യന്ത്രമാണ് ഇന്ന് പ്രൊക്ടോസ്കോപ് എന്ന പേരില്‍ അധുനികര്‍ ഉപയോഗിക്കുന്നത്. പഴയ നാഡി യന്ത്രതിന്‍റെ അതേ ഉപയോഗവും ധര്‍മ്മവുമാണ് ഇന്നത്തെ എന്‍ഡോസ്കോപ്പും കൊളാനോസ്കോപ്പും അഞ്ജിയോഗ്രാമും ഒക്കെ ചെയ്യുന്നത്. ശാസ്ത്രത്തിന്‍റെ വളര്‍ച്ച പഴയ നാഡി യന്ത്രത്തിന്‍റെ സാധ്യതകളെ വിപുലീകരിച്ചു.   
                    ശബ്ദപരീക്ഷയെക്കുറിച്ച് പറയാം. ശബ്ദ പരീക്ഷ രോഗിയുടെ ശരീരത്തിലെ സ്വാഭാവികവും അസ്വാഭാവികവുമായ ശബ്ദങ്ങളുടെ പരിശോധനയാണ്. അതായത് ഒരാള്‍ ആരോഗ്യവാനായിരിക്കുമ്പോഴും രോഗിയാകുമ്പോഴും ശരീരത്തിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ശബ്ദങ്ങള്‍ക്കുണ്ടാകുന്ന വ്യത്യാസം മനസിലാക്കി രോഗം നിര്‍ണ്ണയിക്കുക. ഈ ശബ്ദങ്ങള്‍ ഹൃദയ സ്പന്ദനവും ശ്വാസോഛ്വാസവുമൊക്കെയല്ലാതെ പിന്നെന്താണ്? അത് അന്നും ഇന്നും രോഗ പരിശോധനയുടെ പ്രധാന ഘടകമാണ്. അന്ന് സ്റ്റെതസ്കോപ്പോ മറ്റുപകരണങ്ങളോ ഇല്ലാതിരുന്ന കാലത്തുപൊലും നെഞ്ചില്‍ തലചേര്‍ത്തുവച്ച് അവര്‍ നൊക്കിയിരിക്കണം. ഭൗതികശാസ്ത്രം വികാസം പ്രാപിച്ചിട്ടില്ലായിരുന്ന ആ കാലഘട്ടത്തില്‍ വാഗ്ഭടന് ഒരു സ്റ്റെതസ്കോപ്പ് കിട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കുക മാത്രമല്ല സംഹിതയില്‍ എഴുതുകയും ചെയ്തേനെ. ഇങ്ങനെ ഓരൊ അഷ്ടസ്ഥാന പരീക്ഷകളില്‍ ഒരോന്നും എടുത്തു നോക്കിയാല്‍ ഒടുവില്‍ അത്യാധുനിക രോഗനിര്‍ണ്ണയോപധികളിലാകും ചെന്നു നില്ക്കുക. അവയൊന്നും ഒരു ആയുര്‍വേദ വിദ്യാര്‍ദ്ധി പഠിക്കരുത് എന്ന് പറയുന്നത് എന്ത് ന്യയമാണ്???
                     ഇത് പാശ്ചാത്യനാണ് ഇത് തൊടാന്‍ പാടില്ല എന്ന വിവേചനം പഴയവൈദ്യന്‍മാര്‍ക്കുണ്ടായിരുന്നില്ല. അതിന് എറ്റവും നല്ല ഉദാഹരണം ഫിരംഗം എന്ന രോഗമാണ്. സിഫിലിസ് ആണ് അത്. ആദ്യകാല ആയുര്‍വേദ ഗ്രന്ധങ്ങളില്‍ ഫിരംഗ രോഗത്തെപറ്റി പരാമര്‍ശങ്ങളില്ല. അന്ന് അങ്ങനെ ഒരു രോഗം ഇല്ലായിരുന്നു എന്നതാണ് കാരണം. എന്നാല്‍ ഭാരതത്തിലേക്ക് പാശ്ചാത്യര്‍ വരാന്‍ തുടങ്ങിയതോടുകൂടി ഈ രോഗം ഇവിടെയും വരികയും അത് ചികിത്സിക്കാനിടയായ വൈദ്യന്‍ അതും ആയുര്‍വേദത്തിന്‍റെ വിജ്ഞാന ശേഖരത്തിന്‍റെ ഭാഗമാക്കുകയാണ് ഉണ്ടായത്, ഫിരംഗരോഗം പിന്നീടുള്ള മാധവനിദാനം പോലുള്ള ഗ്രന്ധങ്ങളില്‍ വിവരിച്ചിട്ടുണ്ട്. രോഗനിര്‍ണ്ണയം ചെയ്യുന്നതിലും ചികിത്സിക്കുന്നതിലും പാശ്ചാത്യ പൗരസ്ഥ്യ വ്യത്യാസങ്ങള്‍ ഇവിടെയില്ലായിരുന്നു.
                    ഇന്നത്തെ കാലത്തെ ഒരു ആയുര്‍വേദ ചികിത്സകന് മോഡേണ്‍ ഒഴിച്ചുകൂടാനാകാത്തതാണ്. രോഗനിര്‍ണയത്തിന് ആധുനിക ഉപകരണങ്ങള്‍ ഇന്നവന്‍ പ്രയോജനപ്പെടുത്തുന്നു. അധുനിക ശാസ്ത്രപ്രകാരം രോഗനിര്‍ണയം ചെയ്യുന്നതോടൊപ്പം ലക്ഷണാനുസൃതമായി ത്രിദോഷനിരൂപണം ചെയ്താണ് ഇന്ന് ആയുര്‍വേദ ചികിത്സകര്‍ ചികിത്സിക്കുന്നത്. അതിന് അതിന്‍റേതായ ഗുണങ്ങളുമുണ്ട്. ബാഹ്യമായി കാലാനുസൃതമായി രൂപന്തരപ്പെട്ടുകൊണ്ട് ആന്തരികമായി അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനിന്നാണ് ആയു‍ര്‍വേദം എന്നും നിലനിന്നു പോരുന്നത്.
                 ഇന്നത്തെ ഒരു രോഗി ഒരു സകല പരിശോധനാ ഫലങ്ങളുമായാണ് ആയുര്‍വേദ ചികിത്സക്കായി എത്തുന്നത്. സ്കാന്‍ റിപ്പൊര്‍ട്ടുമായി തന്‍റെ മുന്നില്‍ അത്തുന്ന രോഗിയോട് എന്താണ് ഒരു ആയുര്‍വേദക്കാരന്‍ പറയേണ്ടത്?? ’സ്കാന്‍ അയുര്‍വേദമല്ല ഞാനത്നോക്കില്ല’ന്നോ??
 സ്കോളിയോസിസിനു ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ എന്നു ചോദിച്ചു വരുന്നയാളോട് അതെന്താണെന്ന് എനിക്കറിയില്ല എന്നൊരു ചികിത്സകന്‍ പറഞ്ഞാലെങ്ങെനിരിക്കും? ഇത്തരം നീക്കങ്ങള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ ബി.പി നോക്കാനറിയാത്ത, ലാബ് പരിശോധനകള്‍ എന്തെന്നറിയാത്ത ഒരു ഡോക്ടര്‍ തലമുറയെ ആയിരിക്കും.
                     പക്ഷെ അതാണ് അവര്‍ക്കു വേണ്ടത് എന്നതാണ് സത്യം. ഇങ്ങനെയൊരു ബുദ്ധിശൂന്യതക്ക് പിന്നിലേ കുബുദ്ധി അതാണ് ഉദ്ദേശിക്കുന്നതും. ഇന്ന് ആയുര്‍വേദത്തെ ’സ്വതന്ത്രമാക്കാന്‍’ എന്ന വ്യാജേന ഭാവി തലമുറയെ തളര്‍ത്തുക. എന്നിട്ട് കാലത്തിനൊത്ത് വളര്‍ന്നില്ല എന്ന കുറ്റം ചുമത്തി ആയുര്‍വേദ പഠനം അവസാനിപ്പിക്കുക.
                  വിവേചനശേഷിയില്ലാതെ തീരുമാനങ്ങളെടുത്ത് സിലബസില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ദൂരവ്യാപകമായ ഫലങ്ങളാണ് വരുത്തുന്നത്. ഒരു തലമുറയെത്തെന്നെ അറിവില്ലായ്മയിലേക്ക് തള്ളിവിടുന്നു. ആയുര്‍വേദക്കാരുടെ വ്യാജ ചികിത്സ അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. എന്നൊരു ന്യായവും പറഞ്ഞിട്ടുണ്ട്. ഇവിടെ പത്താം ക്ലാസ് പാസാകത്തവന്‍ വ്യാജ ചികിത്സ നടത്തിയിട്ട് മിണ്ടാത്തവരാണ് ഇപ്പൊ ആയുര്‍വേദക്കാരുടെ വ്യാജ ചികിത്സ നിര്‍ത്തുന്നത്. വ്യാജ ചികിത്സനിര്‍ത്താന്‍ അതു ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്.

വാലറ്റം
നാളെ ഇതേ ആള്‍ക്കാര്‍ ഒരു പുതിയ നിയമാവലി ഇറക്കികൂടയ്കയില്ലാ

1) ആയുര്‍വേദ ഡോക്ടര്‍മാര്‍ കാല്‍നടയായി സഞ്ചരിക്കുക. ആര്‍ഭാടത്തിന് കാളവണ്ടിയോ കുതിര വണ്ടിയോ ആകാം.
2)പേന, പേപ്പര്‍ മുതലായവ ഉപയോഗിക്കാതെ എഴുത്താണികൊണ്ട് പനയോലയില്‍ കുറിപ്പടി എഴുതുക.
3) മരവുരിയുടുക്കുക
ഇനി ഏന്തെല്ലാം കാണാന്‍ കിടക്കുന്നു.......

8.18.2011

ശസ്ത്രക്രിയയില്‍ സുശ്രുതന്‍റെ സംഭാവനകള്‍ ഭാഗം-൧

യുര്‍വേദപ്രേമികള്‍ ആവേശപൂര്‍വം ഉരിയാടുന്ന പേരാണ് സുശ്രുതന്‍റേത്.കാരണം ആധുനിക ലോകത്ത് സുശ്രുതനോളം അംഗീകാരം കിട്ടിയ മറ്റൊരു ആയുര്‍വേദ ആചാര്യന്‍ ഇല്ല എന്നതുതന്നെ.എന്തായിരിക്കാം ചരകനോ വാഗ്ഭടനോ കിട്ടിയിട്ടില്ലാത്ത ആ അംഗീകാരത്തിന് കാരണം? സുശ്രുത സംഹിതയില്‍ അദ്ദേഹം വിവരിച്ചിരിക്കുന്ന പലതും ആധുനിക വൈദ്യവുമായി ചേര്ന്നു നില്‍ക്കുന്നു. ബൃഹത്ത്രയികള്‍ അന്നറിയപ്പെടുന്ന ചരക സുശ്രുത വാഗ്ഭടന്‍മാര്‍ അവരവരുടെ മേഘലകളില്‍ ആചാര്യന്മാര്‍ ആയിരുന്നു. കായ ചികിത്സയില്‍ ചരകനും ശല്യ ചികിത്സയില്‍ സുശ്രുതനും ആയിരുന്നു പ്രധാനികള്‍.ചരക സുശ്രുത ഗ്രന്ഥങ്ങളെ പഠിച്ച് അവയെ ക്രോടീകരിച്ച് കാലാനുസൃതമായി വാഗ്ഭടന്‍ തന്‍റെ അഷ്ടാംഗ സംഗ്രഹം എഴുതുകയും അതിന്‍റെ ഹൃദയഭാഗങ്ങളെ കോര്‍ത്തിണക്കി പഠിതാക്കള്‍ക്കായി അഷ്ടാംഗ ഹൃദയം എഴുതുകയും ചെയ്തു. സുശ്രുത സംഹിത അതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ആയുര്‍വേദത്തിലെ അഷ്ട അംഗങ്ങളും (എട്ട് ശാഖകള്‍) വിവരിക്കപ്പെട്ടിരുന്നെങ്കിലും ശല്യ ചികിത്സയുടെ സാനിദ്ധ്യം സുശ്രുത സംഹിതയെ വേറിട്ടതാക്കി.
ശല്യതന്ത്രം
ശല്യ എന്ന വാക്കിനെ മനസിനും ശരീരത്തിനും ’ആബാധകര’മായത് എന്താണോ അത് എന്നാണ് ആചാര്യന്‍ തന്നെ സൂത്രസ്ഥാനത്തില്‍ വിവരിക്കുന്നത്. ശല്യതന്ത്രത്തിന്‍റെ നിര്‍വചനം പറയുന്ന ആദ്യത്തെ അധ്യായത്തില്‍തന്നെ ഉദാഹരണ സഹിതം ഇപ്രകാരം വിവരിക്കുന്നു.
                      "ശല്യതന്ത്രം എന്നുപറയുന്നത് ശരീരത്തിലുള്ള പലതരത്തിലുമുള്ള ശല്യങ്ങള്‍-പുല്‍നാമ്പുകള്‍,മരക്കഷ്ണങ്ങള്‍,മണല്‍,കല്ലുകള്‍,ലോഹത്തുണ്ടുകള്‍,മുടി,രോമം,നഖം,പഴുപ്പ്,ദുഷിച്ച വ്രണങ്ങള്‍,ഗര്‍ഭസ്ഥ മൃതശിശു,മുതലായ ’ശല്യ’ങ്ങളെ നീക്കം ചെയ്യുക,പലതരം ശസ്ത്രക്രിയ ഉപകരണങ്ങള്‍,മൂര്‍ച്ചയുള്ള ശസ്ത്രങ്ങള്‍,ക്ഷാരങ്ങള്‍,അഗ്നി മുതലായവ കൊണ്ടുള്ള ചികിത്സകള്‍, വ്രണചികിത്സ മുതലായവ വിവരിക്കുന്ന/പ്രയോഗിക്കുന്ന ശാസ്ത്രമാണ്".
                          മുകളില്‍ പറഞ്ഞ വിവരണപ്രകാരം ശല്യചികിത്സ എതെങ്കിലും വിധേന ശരീരത്തില്‍ കയറുന്ന അന്യ വസ്തുക്കള്‍ (forign bodies) ആകാം ഉദാഹരണത്തിന് അപകടങ്ങള്‍,യുദ്ധങ്ങള്‍ എന്നിവ മൂലം ശരീരത്തില്‍ തുളച്ച്കയറുകയോ വ്രണങ്ങളുണ്ടാക്കുകയോ ചെയ്യുന്ന വസ്തുക്കള്‍. മറ്റ് ചിലവ ശരീരത്തില്‍ തന്നെയുള്ള മുടി, നഖം മുതലായവ ശരീരത്തിലിരുന്ന് പഴുക്കുമ്പൊഴോ ഉള്ളിലേക്ക് കൊണ്ട്കയറുമ്പോഴൊ ശല്യം എന്ന പേരിന് അര്‍ഹമാകുന്നു. ഗര്‍ഭത്തിലിരിക്കുമ്പോള്‍ മരണപ്പെട്ടുപോകുന്ന ശിശുവോ ഭ്രൂണമോ പുറത്തുപോകാതെ ഇരിക്കുമ്പൊഴോ,ജീവനുള്ള ശിശു പ്രസവ സമയത്ത് ഗര്‍ഭപാത്രത്തില്‍ കുടുങ്ങി പുറത്തുവരാതെ അമ്മയുടെ ജീവന് ഭീഷണിയാകുമ്പൊഴോ അതും ശല്യമായി കണക്കാക്കപ്പെടുന്നു.
                     ഈ നിര്‍വചനത്തില്‍ നേരിട്ട് പറയാത്തതും എന്നാല്‍ ശല്യചികിത്സയുടെ അവിഭാജ്യ ഘടകവുമായ ഏതാനും വസ്തുതകള്‍ കൂടിയുണ്ട്.അവ അസ്ഥി സന്ധികളുടെ ഒടിവ്, കുഴതെറ്റല്‍ എന്നിവയുടെ ചികിത്സ,ശരീരമുഴകളുടെ നീക്കം ചെയ്യല്‍,മൂത്രാശയ കല്ലുകളുടെ ആഹരണ വിദ്യ,അര്‍ശസ്,ഫിസ്റ്റുല, മുതലായവയുടെ ചികിത്സ,അങ്ങനെ ധാരാളം ശസ്ത്രക്രിയ അനു ശസ്ത്രക്രിയ വിദ്യകള്‍ വിവരിച്ചിരിക്കുന്നു.കൂടാതെ ആധുനിക ലോകത്ത് സുശ്രുതാചാര്യന് ശസ്ത്രക്രിയയുടെ പിതാവ് എന്ന പേര് നേടിക്കൊടുക്കാന്‍ കാരണമായി എന്ന് കരുതപ്പെടുന്ന പ്ലാസ്ടിക് സര്‍ജറി എന്ന് വിളിക്കപ്പെടുന്ന സന്ധാന കര്‍മ്മ വിധി.ചെവി നഷ്ടപ്പെട്ടയാള്‍ക്ക് ചെവി തുന്നി ചേര്‍ക്കുക, മൂക്ക് നഷ്ട്ടപ്പെട്ടയാള്‍ക്ക് കവിളിലെ മാംസം മുറിച്ചെടുത്ത് മൂക്ക് പുനര്‍ന്നിര്‍മ്മിക്കുക തുടങ്ങിയ വിദ്യകള്‍.അങ്ങനെ നിരവധി ചികിത്സ വിധികള്‍കൊണ്ട് അനുഗ്രഹീതമാണ് സുശ്രുത സംഹിത.
ഇനി ഒരോന്നിലേക്കും കടന്നു ചെല്ലാം......
സുശ്രുത സംഹിതയുടെ താളുകളിലൂടെ ഒരു പ്രക്ഷിണം, ആചാര്യവന്ദനം......
.സുശ്രുതാചാര്യന്‍
ആത്രേയ സമ്പ്രദായമെന്നും ധന്വന്തരി സമ്പ്രദായം എന്നും ആയുര്‍വേദത്തെ രണ്ടായി തിരിക്കാം അതില്‍ സുശ്രുതന്‍ ധന്വന്തരി സമ്പ്രദായതിലെ പ്രധാനിയാണ്.കാശീ രാജാവായിരുന്ന ദിവോദാസ ധന്വന്തരിയുടെ ശിഷ്യന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.ജീവിത കാലഘട്ടം കൃസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടാണെന്ന് കരുതപ്പെടുന്നു.
                               ഇന്ന് ലഭ്യമായ സുശ്രുത സംഹിത മുഴുവന്‍ സുശ്രുതന്‍ ഒറ്റക്ക് എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്നില്ല. കാശീരാജാവിന്‍റെ ശിഷ്യന്മാര്‍ എല്ലാരും സ്വന്തമായ സംഹിതകള്‍ രചിച്ചു എന്നും അതിലൊന്നാണ് സുശ്രുത സംഹിത എന്നും സൂത്ര സ്ഥാനത്തില്‍ തന്നെ പറയുന്നുണ്ട്.എങ്കിലും സംഹിതയുടെ മുന്‍ പകര്‍പ്പുകള്‍ (editions) ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ കണക്കാക്കുന്നു.(വൃദ്ധ സുശ്രുതന്‍ എന്നൊരാളെപ്പറ്റി ഒരിടത്ത് വ്യാഖ്യാതാവായ ഡല്‍ഹണന്‍ പരാമര്‍ശിക്കുന്നതാണ് ഇതിനാധാരം.ഒരേ പേരില്‍ രണ്ടാചാര്യന്മാര്‍ ഉണ്ടാകുകയോ രണ്ട് ഗ്രന്ഥങ്ങള്‍ ഉണ്ടാകുകയോ ചെയ്യുമ്പൊള്‍ ആദ്യം ഉണ്ടായിരുന്ന ഗ്രന്ഥത്തെ സൂചിപ്പിക്കാന്‍’വൃദ്ധ’എന്നുകൂടി ചേര്‍ത്തിരുന്നു.) സുശ്രുത സംഹിതയിലെ അവസാന അധ്യായങ്ങള്‍ അടങ്ങിയ ഉത്തരതന്ത്രം പൂര്‍ണമായും നഷ്ടപ്പെടുകയും പിന്നീട് നാഗാര്‍ജുനന്‍ എഴുതിച്ചേര്‍ത്തതുമാണ്.ഈ വിഷയത്തില്‍ മറ്റൊരു പോസ്റ്റിനുള്ള സാദ്ധ്യത കാണുന്നതിനാല്‍ വിവരണം തല്‍ക്കാലം നിര്ത്തട്ടെ.
ശസ്ത്രക്രിയ
ശസ്ത്രകര്‍മ്മം എന്ന വാക്കാണ് ആയുര്‍വേദത്തില്‍ പൊതുവെ പറയപ്പെടുന്നത്.ശസ്ത്രം എന്നു പറഞ്ഞാല്‍ മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ശസ്ത്രം കൊണ്ട് ചെയ്യുന്ന കര്‍മം ശസ്ത്രകര്‍മം. അടിസ്ഥാനമായ ശസ്ത്രകര്‍മങ്ങള്‍ എട്ടുവിധമായി സുശ്രുതന്‍ തിരിക്കുന്നു.
  1. ഛേദനം(ഛേദിക്കല്‍,മുറിച്ചുകളയല്‍,excision) ഉദാഹരണത്തിന് മുഴകള്‍,ഗ്രന്ധികള്‍ മുതലായവ അല്‍പ്പം പോലും ബാക്കി നില്‍ക്കാതെ ഛേദിച്ച്കളയുക.
  2. ഭേദനം (കീറല്‍,insision)പഴുപ്പ് നിറഞ്ഞ മുഴകള്‍, ശരീരഭാഗങ്ങള്‍ മുതലായവ കീറുക.
  3. ലേഘനം (ഉരസല്‍,scraping)
  4. വ്യധനം (തുളക്കുക,puncturing)
  5. ഏഷണി (തുരക്കുക,probing)
  6. ആഹാര്യം (പുറത്തേക്ക് എടുത്തുകളയല്‍,ആഗീരണം ചെയ്യുക,retraction,absorbtion)
  7. വിസ്രാവണം (സ്രവിപ്പിച്ച് കളയുക,blood letting)
  8. സീവനം (തുന്നല്‍,suturing) 
 മുകളില്‍ പറഞ്ഞ എട്ട് കര്‍മങ്ങള്‍ തന്നെയാണ് ഇന്നും സര്‍ജറിയുടെ അടിസ്ഥാനം എന്നറിയുമ്പോഴാണ് ശരിക്കും സുശ്രുതന്‍റെ മഹത്വം നമുക്ക് മനസിലാവുക.
തുടരും....

(original post on 3/25/11. republished 8/18/11 )

4.07.2011

ചികിത്സ, പാരമ്പര്യം പിന്നെ സര്‍ക്കാരുത്തരവും

കേരളത്തിലെ പരമ്പരാഗതചികിത്സകന്മാര്‍ക്ക് തങ്ങളുടെ ചികിത്സ നിയമവിധേയമായി നിര്‍വ്വഹിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. കേള്‍ക്കുമ്പോള്‍, നല്ലകാര്യം എന്നു് തോന്നും.................... 
നല്ല ലേഖനം ദാ ഇവിടെ.... വായിക്കുമല്ലോ..........
ഇവിടെയും കാണാം സമരത്തിന്റെ അലയൊലികള്‍... 

4.02.2011

വേനല്‍ക്കാല രോഗപ്രതിരോധം: ആയുര്‍വേദ പ്രതിവിധികള്‍ ഏറെ

ഇത് കൊല്ലത്ത് ഇന്ത്യന്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ല സെക്രട്ടറി ഡോക്ടര്‍ വി മോഹന്‍ ചെയ്ത പ്രസംഗം മനോരമയുടെ കൊല്ലം എഡിഷനില്‍ വാര്‍ത്തയായി വന്നതാണ്. മോഹന്‍ ഡോക്ടറുടെ പ്രസംഗത്തിന്റെ പ്രസക്തി മനസിലാക്കി ആയുര്‍വേദ മഞ്ജരി യില്‍ അതൊരു പോസ്റ്റ്‌ ആകുന്നു വായിക്കുക.

കൊല്ലം : വേനല്‍ച്ചൂടില്‍ ഉണ്ടാകാറുള്ള ചിക്കന്‍പോക്സ് , വൈറല്‍ പനി ,ശരീരതളര്‍ച്ച, ചുമ, ജലദോഷം,തുമ്മല്‍, പീനസം, തുടങ്ങിയ രോഗങ്ങള്‍ക്ക്,ആയുര്‍വേദ പ്രധിവിധികള്‍ ഏറെ.
രോഗമുണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കലാണ് ഉത്തമം. ചിട്ടയോടെയുള്ള ദിനചര്യയും ആഹാര ക്രമീകരണവും വഴി വേനല്‍ക്കാല രോഗങ്ങളെ ചെറുക്കാനാകും എന്ന് ഡോക്ടര്‍ വി മോഹന്‍ പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ യുടെയും ഇന്ത്യന്‍ സിസ്ടംസ് ഓഫ് മെഡിസിന്‍ ജില്ലാ ഓഫീസിന്റെയും സഹകരണത്തോടെ നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ നടന്ന സൗജന്യ ആയുര്‍വേദ ചികിത്സ ക്യാമ്പില്‍ വേനല്‍ക്കാല രോഗങ്ങളും ആയുര്‍വേദ ചികിത്സയും എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇത്തരം കാലങ്ങളെ അതിജീവിക്കാന്‍ പ്രകൃതി തന്നെ ഒരു പരിധിവരെ ഔഷധവും തരുന്നു. ഇക്കാലത് ധാരാളമായി ഉണ്ടാകുന്ന മാമ്പഴം ,ചക്ക, തുടങ്ങിയ പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുന്നത് വേനല്‍ക്കാല രോഗബാധ തടയാന്‍ ഫലപ്രദം. മല്ലി, ജീരകം എന്നിവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ധാരാളമായിട്ടു കുടിച്ച് ശരീരത്തിലെ ജലനഷ്ടം നികത്തണം.
ദ്രാക്ഷാദി കഷായ ചൂര്‍ണം., ഗുളൂച്യാദി കഷായ ചൂര്‍ണം ഇവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഉത്തമം. ഇത് ശരീരത്തിന്റെ ചൂടുകുറയ്ക്കാന്‍ സഹായിക്കുന്നു. ഉണര്‍വും ഊര്‍ജവും പകരാനും ഉത്തമം. ഒപ്പം ആഹാര രീതിയിലും ക്രമീകരണം വേണം. നല്ല വിശപ്പുണ്ടാകുമ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ ഭക്ഷണ സമയത്തെ ഇടവേളയും ക്രമീകരിക്കണം. ഖരാഹാരം നല്ലപോലെ ചവച്ചരച്ചു കഴിക്കണം .ദിവസവുംആറു മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തണം.
പകല്‍ പതിനൊന്നു മണി മുതല്‍ വൈകിട്ട് നാലുവരെ വെയില്‍ കൊള്ളാതിരിക്കുന്നതാണ് നന്ന്. തീക്ഷ്ണോഷ്ണ സ്വഭാവമുള്ള മദ്യ ഉപയോഗം അരുത്. കഠിന വ്യായാമം, പുകയില ഉപയോഗം , ഉപ്പു, എരിവു, പുളി, തുടങ്ങിയവയുടെ അമിത ഉപയോഗം, ഉച്ചവെയില്‍ കൊള്ളല്‍ ‍, ഉണക്ക മാംസം, ഉണങ്ങിയ ഇലക്കറികള്‍, ഉപവാസം, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ആഹാര സാധനങ്ങള്‍ പാനീയങ്ങള്‍ ഇവ ഒഴിവാക്കണം. ദ്രവരൂപത്തിലുള്ളതും , ശീതവീര്യമുള്ളതും മധുരമുള്ളതുമായ ആഹാരങ്ങള്‍ , പാല്‍, നെയ്യ്, ചെന്നെല്ലരി ചോറ്, മുന്തിരിങ്ങ ഉള്‍പ്പടെയുള്ള പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാനം . മലര്പ്പോടിയിട്ടവെള്ളവും കുടിക്കാം.

Copy right protected. Copy pasting disabled